1 രാജാക്കന്മാർ - 13 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 34 വരെ

1 രാജാക്കന്മാർ 13:1

യൊരോബെയാം ധൂപം കാട്ടുവാൻ പീഠത്തിനരികെ നില്ക്കുമ്പോൾത്തന്നെ ഒരു ദൈവപുരുഷൻ യഹോവയുടെ കല്പനയാൽ യെഹൂദായിൽനിന്നു ബേഥേലിലേക്കു വന്നു.

1 രാജാക്കന്മാർ 13:2

അവൻ യഹോവയുടെ കല്പനയാൽ യാഗപീഠത്തോട്: യാഗപീഠമേ, യാഗപീഠമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദാവീദുഗൃഹത്തിന് യോശീയാവ് എന്നു പേരുള്ള ഒരു മകൻ ജനിക്കും; അവൻ നിന്റെമേൽ ധൂപം കാട്ടുന്ന പൂജാഗിരിപുരോഹിതന്മാരെ നിന്റെമേൽവച്ച് അറുക്കയും മനുഷ്യാസ്ഥികളെ നിന്റെമേൽ ചുട്ടുകളകയും ചെയ്യും എന്നു വിളിച്ചു പറഞ്ഞു.

1 രാജാക്കന്മാർ 13:3

അവൻ അന്ന് ഒരു അടയാളവും കൊടുത്തു; ഇതാ, ഈ യാഗപീഠം പിളർന്ന് അതിന്മേലുള്ള ചാരം തൂകിപ്പോകും; ഇതു യഹോവ കല്പിച്ച അടയാളം എന്നു പറഞ്ഞു.

1 രാജാക്കന്മാർ 13:4

ദൈവപുരുഷൻ ബേഥേലിലെ യാഗപീഠത്തിനു വിരോധമായി വിളിച്ചുപറഞ്ഞ വചനം യൊരോബെയാംരാജാവ് കേട്ടപ്പോൾ അവൻ യാഗപീഠത്തിങ്കൽനിന്ന് കൈ നീട്ടി: അവനെ പിടിപ്പിൻ എന്നു കല്പിച്ചു; എങ്കിലും അവന്റെ നേരേ നീട്ടിയ കൈ വരണ്ടുപോയിട്ടു തിരികെ മടക്കുവാൻ കഴിവില്ലാതെയായി.

1 രാജാക്കന്മാർ 13:5

ദൈവപുരുഷൻ യഹോവയുടെ കല്പനയാൽ കൊടുത്തിരുന്ന അടയാളപ്രകാരം യാഗപീഠം പിളർന്ന് ചാരം യാഗപീഠത്തിൽനിന്നു തൂകിപ്പോയി.

1 രാജാക്കന്മാർ 13:6

രാജാവ് ദൈവപുരുഷനോട്: നീ നിന്റെ ദൈവമായ യഹോവയോടു കൃപയ്ക്കായി അപേക്ഷിച്ച് എന്റെ കൈ മടങ്ങുവാൻ തക്കവണ്ണം എനിക്കുവേണ്ടി പ്രാർഥിക്കേണം എന്നു പറഞ്ഞു. ദൈവപുരുഷൻ യഹോവയോട് അപേക്ഷിച്ചു; എന്നാറെ രാജാവിന്റെ കൈ മടങ്ങി മുമ്പിലത്തെപ്പോലെ ആയി.

1 രാജാക്കന്മാർ 13:7

രാജാവ് ദൈവപുരുഷനോട്: നീ എന്നോടുകൂടെ അരമനയിൽ വന്ന് അല്പം ആശ്വസിച്ചുകൊൾക; ഞാൻ നിനക്ക് ഒരു സമ്മാനം തരും എന്നു പറഞ്ഞു.

1 രാജാക്കന്മാർ 13:8

ദൈവപുരുഷൻ രാജാവിനോട്: നിന്റെ അരമനയിൽ പകുതി തന്നാലും ഞാൻ നിന്നോടുകൂടെ വരികയില്ല; ഈ സ്ഥലത്തുവച്ചു ഞാൻ അപ്പം തിന്നുകയില്ല, വെള്ളം കുടിക്കയും ഇല്ല.

1 രാജാക്കന്മാർ 13:9

നീ അപ്പം തിന്നരുത്, വെള്ളം കുടിക്കരുത്; പോയ വഴിയായി മടങ്ങിവരികയും അരുത് എന്നു യഹോവ അരുളപ്പാടായി എന്നോടു കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.

1 രാജാക്കന്മാർ 13:10

അങ്ങനെ അവൻ ബേഥേലിലേക്ക് വന്ന വഴിയായി മടങ്ങാതെ മറ്റൊരു വഴിയായി പോയി.

1 രാജാക്കന്മാർ 13:11

ബേഥേലിൽ വൃദ്ധനായൊരു പ്രവാചകൻ പാർത്തിരുന്നു. അവന്റെ പുത്രന്മാർ വന്നു ദൈവപുരുഷൻ ബേഥേലിൽ ചെയ്ത കാര്യമൊക്കെയും അവനോട് പറഞ്ഞു; അവൻ രാജാവിനോട് പറഞ്ഞ വാക്കുകളും അവർ തങ്ങളുടെ അപ്പനെ അറിയിച്ചു.

1 രാജാക്കന്മാർ 13:12

അവരുടെ അപ്പൻ അവരോട്: അവൻ ഏതു വഴിക്കുപോയി എന്നു ചോദിച്ചു; യെഹൂദായിൽനിന്നു വന്ന ദൈവപുരുഷൻ പോയ വഴി അവന്റെ പുത്രന്മാർ കണ്ടിരുന്നു.

1 രാജാക്കന്മാർ 13:13

അവൻ തന്റെ പുത്രന്മാരോട്: കഴുതയ്ക്കു കോപ്പിട്ടുതരുവിൻ എന്നു പറഞ്ഞു. അവർ കഴുതയ്ക്കു കോപ്പിട്ടുകൊടുത്തു;

1 രാജാക്കന്മാർ 13:14

അവൻ അതിന്റെ പുറത്തു കയറി ദൈവപുരുഷന്റെ പിന്നാലെ ചെന്നു; അവൻ ഒരു കരുവേലകത്തിൻകീഴെ ഇരിക്കുന്നതു കണ്ടു: നീ യെഹൂദായിൽനിന്നു വന്ന ദൈവപുരുഷനോ എന്ന് അവനോട് ചോദിച്ചു.

1 രാജാക്കന്മാർ 13:15

അവൻ അതേ എന്നു പറഞ്ഞു. അവൻ അവനോട്: നീ എന്നോടുകൂടെ വീട്ടിൽ വന്നു ഭക്ഷണം കഴിക്കേണം എന്നു പറഞ്ഞു.

1 രാജാക്കന്മാർ 13:16

അതിന് അവൻ: എനിക്കു നിന്നോടുകൂടെ പോരികയോ നിന്റെ വീട്ടിൽ കയറുകയോ ചെയ്തുകൂടാ; ഞാൻ ഈ സ്ഥലത്തുവച്ചു നിന്നോടുകൂടെ അപ്പം തിന്നുകയില്ല വെള്ളം കുടിക്കയുമില്ല.

1 രാജാക്കന്മാർ 13:17

നീ അവിടെവച്ച് അപ്പം തിന്നരുത്, വെള്ളം കുടിക്കരുത്, പോയ വഴിയായി മടങ്ങിവരികയും അരുത് എന്നു യഹോവ അരുളപ്പാടായി എന്നോടു കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.

1 രാജാക്കന്മാർ 13:18

അതിന് അവൻ: ഞാനും നിന്നെപ്പോലെ ഒരു പ്രവാചകൻ ആകുന്നു; അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്യേണ്ടതിന് നീ അവനെ നിന്റെ വീട്ടിൽ കൂട്ടിക്കൊണ്ടു വരിക എന്ന് ഒരു ദൂതൻ യഹോവയുടെ കല്പനയാൽ എന്നോടു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. അവൻ പറഞ്ഞതോ ഭോഷ്കായിരുന്നു.

1 രാജാക്കന്മാർ 13:19

അങ്ങനെ അവൻ അവനോടുകൂടെ ചെന്നു, അവന്റെ വീട്ടിൽവച്ച് അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തു.

1 രാജാക്കന്മാർ 13:20

അവർ ഭക്ഷണത്തിനിരിക്കുമ്പോൾ അവനെ കൂട്ടിക്കൊണ്ടുവന്ന പ്രവാചകനു യഹോവയുടെ അരുളപ്പാടുണ്ടായി.

1 രാജാക്കന്മാർ 13:21

അവൻ യെഹൂദായിൽനിന്നു വന്ന ദൈവപുരുഷനോട്: നീ യഹോവയുടെ വചനം മറുത്തു നിന്റെ ദൈവമായ യഹോവ നിന്നോട് കല്പിച്ചിരുന്ന

1 രാജാക്കന്മാർ 13:22

കല്പന പ്രമാണിക്കാതെ അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്യരുതെന്ന് അവൻ നിന്നോട് കല്പിച്ച സ്ഥലത്ത് നീ മടങ്ങിവന്ന് അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തതുകൊണ്ടു നിന്റെ ശവം നിന്റെ പിതാക്കന്മാരുടെ കല്ലറയിൽ വരികയില്ല എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്നു വിളിച്ചുപറഞ്ഞു.

1 രാജാക്കന്മാർ 13:23

അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തശേഷം അവൻ താൻ കൂട്ടിക്കൊണ്ടുവന്ന പ്രവാചകനുവേണ്ടി കഴുതയ്ക്കു കോപ്പിട്ടുകൊടുത്തു;

1 രാജാക്കന്മാർ 13:24

അവൻ പോകുമ്പോൾ വഴിയിൽ ഒരു സിംഹം അവനെ കണ്ട് അവനെ കൊന്നു; അവന്റെ ശവം വഴിയിൽ കിടന്നു, കഴുത അതിന്റെ അരികെ നിന്നു; സിംഹവും ശവത്തിന്റെ അരികെ നിന്നു.

1 രാജാക്കന്മാർ 13:25

വഴിപോകുന്ന ആളുകൾ ശവം വഴിയിൽ കിടക്കുന്നതും ശവത്തിന്റെ അരികെ സിംഹം നില്ക്കുന്നതും കണ്ടു; വൃദ്ധനായ പ്രവാചകൻ പാർക്കുന്ന പട്ടണത്തിൽ ചെന്ന് അറിയിച്ചു.

1 രാജാക്കന്മാർ 13:26

അവനെ വഴിയിൽനിന്നു കൂട്ടിക്കൊണ്ടു വന്ന പ്രവാചകൻ അതു കേട്ടപ്പോൾ: അവൻ യഹോവയുടെ വചനം മറുത്ത ദൈവപുരുഷൻ തന്നെ; യഹോവ അവനോട് അരുളിച്ചെയ്ത വചനപ്രകാരം യഹോവ അവനെ സിംഹത്തിന് ഏല്പിച്ചു; അത് അവനെ കീറി കൊന്നുകളഞ്ഞു എന്നു പറഞ്ഞു.

1 രാജാക്കന്മാർ 13:27

പിന്നെ അവൻ തന്റെ പുത്രന്മാരോട്: കഴുതയ്ക്കു കോപ്പിട്ടുതരുവിൻ എന്നു പറഞ്ഞു. അവർ കോപ്പിട്ടുകൊടുത്തു.

1 രാജാക്കന്മാർ 13:28

അവൻ ചെന്നപ്പോൾ ശവം വഴിയിൽ കിടക്കുന്നതും ശവത്തിന്റെ അരികെ കഴുതയും സിംഹവും നില്ക്കുന്നതും കണ്ടു; സിംഹം ശവത്തെ തിന്നുകയോ കഴുതയെ കീറിക്കളകയോ ചെയ്തില്ല.

1 രാജാക്കന്മാർ 13:29

പ്രവാചകൻ ദൈവപുരുഷന്റെ ശവം എടുത്തു കഴുതപ്പുറത്തു വച്ചു കൊണ്ടുവന്നു; വൃദ്ധനായ പ്രവാചകൻ തന്റെ പട്ടണത്തിൽ എത്തി അവനെക്കുറിച്ചു വിലപിച്ച് അവനെ അടക്കം ചെയ്തു.

1 രാജാക്കന്മാർ 13:30

അവന്റെ ശവം അവൻ തന്റെ സ്വന്ത കല്ലറയിൽ വച്ചിട്ട് അവനെക്കുറിച്ച്: അയ്യോ എന്റെ സഹോദരാ, എന്നിങ്ങനെ പറഞ്ഞ് അവർ വിലാപം കഴിച്ചു.

1 രാജാക്കന്മാർ 13:31

അവനെ അടക്കം ചെയ്തശേഷം അവൻ തന്റെ പുത്രന്മാരോട്: ഞാൻ മരിച്ചശേഷം നിങ്ങൾ എന്നെ ദൈവപുരുഷനെ അടക്കം ചെയ്തിരിക്കുന്ന കല്ലറയിൽത്തന്നെ അടക്കം ചെയ്യേണം; അവന്റെ അസ്ഥികളുടെ അരികെ എന്റെ അസ്ഥികളും ഇടേണം.

1 രാജാക്കന്മാർ 13:32

അവൻ ബേഥേലിലെ യാഗപീഠത്തിനും ശമര്യപട്ടണങ്ങളിലെ സകല പൂജാഗിരിക്ഷേത്രങ്ങൾക്കും വിരോധമായി യഹോവയുടെ കല്പനപ്രകാരം വിളിച്ചുപറഞ്ഞ വചനം നിശ്ചയമായും സംഭവിക്കും എന്നു പറഞ്ഞു.

1 രാജാക്കന്മാർ 13:33

ഈ കാര്യം കഴിഞ്ഞിട്ടും യൊരോബെയാം തന്റെ ദുർമാർഗം വിട്ടുതിരിയാതെ പിന്നെയും സർവജനത്തിൽനിന്നും പൂജാഗിരിപുരോഹിതന്മാരെ നിയമിച്ചു; തനിക്കു ബോധിച്ചവരെ കരപൂരണം കഴിപ്പിച്ചു; അവർ പൂജാഗിരിപുരോഹിതന്മാരായിത്തീർന്നു.

1 രാജാക്കന്മാർ 13:34

യൊരോബെയാംഗൃഹത്തെ ഭൂമിയിൽനിന്നു ഛേദിച്ചു മുടിച്ചുകളയത്തക്കവണ്ണം ഈ കാര്യം അവർക്കു പാപമായിത്തീർന്നു.