1 രാജാക്കന്മാർ - 11 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 43 വരെ

1 രാജാക്കന്മാർ 11:1

ശലോമോൻരാജാവ് ഫറവോന്റെ മകളെ കൂടാതെ മോവാബ്യർ, അമ്മോന്യർ, എദോമ്യർ, സീദോന്യർ, ഹിത്യർ എന്നിങ്ങനെ അന്യജാതിക്കാരത്തികളായ അനേക സ്ത്രീകളെയും സ്നേഹിച്ചു.

1 രാജാക്കന്മാർ 11:2

നിങ്ങൾക്ക് അവരോടു കൂടിക്കലർച്ച അരുത്; അവർക്കു നിങ്ങളോടും കൂടിക്കലർച്ച അരുത്; അവർ നിങ്ങളുടെ ഹൃദയത്തെ തങ്ങളുടെ ദേവന്മാരിലേക്കു വശീകരിച്ചുകളയും എന്ന് യഹോവ യിസ്രായേൽമക്കളോട് അരുളിച്ചെയ്ത അന്യജാതികളിൽ നിന്നുള്ളവരെത്തന്നെ; അവരോടു ശലോമോൻ സ്നേഹത്താൽ പറ്റിച്ചേർന്നിരുന്നു.

1 രാജാക്കന്മാർ 11:3

അവന് എഴുനൂറു കുലീനപത്നികളും മുന്നൂറു വെപ്പാട്ടികളും ഉണ്ടായിരുന്നു. അവന്റെ ഭാര്യമാർ അവന്റെ ഹൃദയത്തെ വശീകരിച്ചുകളഞ്ഞു.

1 രാജാക്കന്മാർ 11:4

എങ്ങനെയെന്നാൽ: ശലോമോൻ വയോധികനായപ്പോൾ ഭാര്യമാർ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചു; അവന്റെ ഹൃദയം അവന്റെ അപ്പനായ ദാവീദിന്റെ ഹൃദയംപോലെ തന്റെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരുന്നില്ല.

1 രാജാക്കന്മാർ 11:5

ശലോമോൻ സീദോന്യദേവിയായ അസ്തോരെത്തിനെയും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മിൽക്കോമിനെയും ചെന്നു സേവിച്ചു.

1 രാജാക്കന്മാർ 11:6

തന്റെ അപ്പനായ ദാവീദിനെപ്പോലെ യഹോവയെ പൂർണമായി അനുസരിക്കാതെ ശലോമോൻ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു.

1 രാജാക്കന്മാർ 11:7

അന്ന് ശലോമോൻ യെരൂശലേമിന് എതിരേയുള്ള മലയിൽ മോവാബ്യരുടെ മ്ലേച്ഛവിഗ്രഹമായ കെമോശിനും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മോലേക്കിനും ഓരോ പൂജാഗിരി പണിതു.

1 രാജാക്കന്മാർ 11:8

തങ്ങളുടെ ദേവന്മാർക്കു ധൂപം കാട്ടിയും ബലികഴിച്ചും പോന്ന അന്യജാതിക്കാരത്തികളായ സകല ഭാര്യമാർക്കുംവേണ്ടി അവൻ അങ്ങനെ ചെയ്തു.

1 രാജാക്കന്മാർ 11:9

തനിക്കു രണ്ടു പ്രാവശ്യം പ്രത്യക്ഷനാകയും അന്യദേവന്മാരെ ചെന്നു സേവിക്കരുതെന്ന കാര്യത്തെക്കുറിച്ചു തന്നോടു കല്പിക്കയും ചെയ്തിരുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയെ വിട്ടു ശലോമോൻ തന്റെ ഹൃദയം തിരിക്കയും

1 രാജാക്കന്മാർ 11:10

യഹോവ കല്പിച്ചതു പ്രമാണിക്കാതെ ഇരിക്കയും ചെയ്കകൊണ്ടു യഹോവ അവനോടു കോപിച്ചു.

1 രാജാക്കന്മാർ 11:11

യഹോവ ശലോമോനോട് അരുളിച്ചെയ്തത് എന്തെന്നാൽ: എന്റെ നിയമവും ഞാൻ നിന്നോടു കല്പിച്ച കല്പനകളും നീ പ്രമാണിച്ചില്ല എന്നുള്ള സംഗതി നിന്റെ പേരിൽ ഇരിക്കകൊണ്ട് ഞാൻ രാജത്വം നിങ്കൽനിന്നു നിശ്ചയമായി പറിച്ച് നിന്റെ ദാസനു കൊടുക്കും.

1 രാജാക്കന്മാർ 11:12

എങ്കിലും നിന്റെ അപ്പനായ ദാവീദിൻനിമിത്തം ഞാൻ നിന്റെ ജീവകാലത്ത് അതു ചെയ്കയില്ല; എന്നാൽ നിന്റെ മകന്റെ കൈയിൽനിന്ന് അതിനെ പറിച്ചുകളയും.

1 രാജാക്കന്മാർ 11:13

എങ്കിലും രാജത്വം മുഴുവനും പറിച്ചുകളയാതെ എന്റെ ദാസനായ ദാവീദിൻനിമിത്തവും ഞാൻ തിരഞ്ഞെടുത്ത യെരൂശലേമിൻനിമിത്തവും ഒരു ഗോത്രത്തെ ഞാൻ നിന്റെ മകനു കൊടുക്കും.

1 രാജാക്കന്മാർ 11:14

യഹോവ എദോമ്യനായ ഹദദ് എന്ന ഒരു പ്രതിയോഗിയെ ശലോമോന്റെ നേരേ എഴുന്നേല്പിച്ചു. അവൻ എദോം രാജസന്തതിയിൽ ഉള്ളവൻ ആയിരുന്നു.

1 രാജാക്കന്മാർ 11:15

ദാവീദ് എദോമ്യരെ നിഗ്രഹിച്ച കാലത്ത് സേനാധിപതിയായ യോവാബ് പട്ടുപോയവരെ അടക്കം ചെയ്‍വാൻ ചെന്ന് എദോമിലെ പുരുഷപ്രജയെയൊക്കെയും നിഗ്രഹിച്ചപ്പോൾ-

1 രാജാക്കന്മാർ 11:16

എദോമിലെ പുരുഷപ്രജയെയൊക്കെയും നിഗ്രഹിക്കുവോളം യോവാബും എല്ലാ യിസ്രായേലും അവിടെ ആറ് മാസം പാർത്തിരുന്നു-

1 രാജാക്കന്മാർ 11:17

ഹദദ് എന്നവൻ തന്റെ അപ്പന്റെ ഭൃത്യന്മാരിൽ ചില എദോമ്യരുമായി മിസ്രയീമിലേക്ക് ഓടിപ്പോയി; ഹദദ് അന്ന് പൈതൽ ആയിരുന്നു.

1 രാജാക്കന്മാർ 11:18

അവർ മിദ്യാനിൽനിന്നു പുറപ്പെട്ടു പാരാനിൽ എത്തി; പാരാനിൽനിന്ന് ആളുകളെയും കൂട്ടിക്കൊണ്ട് മിസ്രയീമിൽ മിസ്രയീംരാജാവായ ഫറവോന്റെ അടുക്കൽചെന്നു; അവൻ അവന് ഒരു വീടുകൊടുത്തു; ആഹാരം കല്പിച്ച് ഒരു ദേശവും കൊടുത്തു.

1 രാജാക്കന്മാർ 11:19

ഫറവോന് ഹദദിനോടു വളരെ ഇഷ്ടം തോന്നി; അതുകൊണ്ട് അവൻ തന്റെ ഭാര്യയായ തഹ്പെനേസ് രാജ്ഞിയുടെ സഹോദരിയെ അവനു ഭാര്യയായി കൊടുത്തു.

1 രാജാക്കന്മാർ 11:20

തഹ്പെനേസിന്റെ സഹോദരി അവനു ഗെനൂബത്ത് എന്നൊരു മകനെ പ്രസവിച്ചു. അവനെ തഹ്പെനേസ് മുലകുടി മാറ്റി ഫറവോന്റെ അരമനയിൽ വളർത്തി; അങ്ങനെ ഗെനൂബത്ത് ഫറവോന്റെ അരമനയിൽ ഫറവോന്റെ പുത്രന്മാരോടുകൂടെ ആയിരുന്നു.

1 രാജാക്കന്മാർ 11:21

ദാവീദ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്ര പ്രാപിച്ചു എന്നും സേനാധിപതിയായ യോവാബും മരിച്ചു എന്നും ഹദദ് മിസ്രയീമിൽ കേട്ടിട്ടു ഫറവോനോട്: ഞാൻ എന്റെ ദേശത്തേക്കു യാത്രയാകേണ്ടതിന് എന്നെ അയയ്ക്കേണം എന്നു പറഞ്ഞു.

1 രാജാക്കന്മാർ 11:22

ഫറവോൻ അവനോട്: നീ സ്വദേശത്തേക്കു പോകുവാൻ താൽപര്യപ്പെടേണ്ടതിന് എന്റെ അടുക്കൽ നിനക്ക് എന്തു കുറവുള്ളൂ എന്നു ചോദിച്ചു. അതിന് അവൻ: ഒന്നുമുണ്ടായിട്ടല്ല; എങ്കിലും എന്നെ ഒന്നയയ്ക്കേണം എന്നു പറഞ്ഞു.

1 രാജാക്കന്മാർ 11:23

ദൈവം അവന്റെ നേരേ എല്യാദാവിന്റെ മകനായ രെസോൻ എന്ന മറ്റൊരു പ്രതിയോഗിയെയും എഴുന്നേല്പിച്ചു; അവൻ സോബാരാജാവായ ഹദദേസർ എന്ന തന്റെ യജമാനനെ വിട്ട് ഓടിപ്പോയിരുന്നു.

1 രാജാക്കന്മാർ 11:24

ദാവീദ് സോബാക്കാരെ നിഗ്രഹിച്ചപ്പോൾ അവൻ തനിക്ക് ആളുകളെ ശേഖരിച്ച് അവരുടെ കൂട്ടത്തിനു നായകനായിത്തീർന്നു; അവർ ദമ്മേശെക്കിൽ ചെന്ന് അവിടെ പാർത്തു ദമ്മേശെക്കിൽ വാണു.

1 രാജാക്കന്മാർ 11:25

ഹദദ് ചെയ്ത ദോഷംകൂടാതെ ഇവനും ശലോമോന്റെ കാലത്തൊക്കെയും യിസ്രായേലിനു പ്രതിയോഗി ആയിരുന്നു; അവൻ യിസ്രായേലിനെ വെറുത്ത് അരാമിൽ രാജാവായി വാണു.

1 രാജാക്കന്മാർ 11:26

സെരേദയിൽനിന്നുള്ള എഫ്രയീമ്യനായ നെബാത്തിന്റെ മകൻ യൊരോബെയാം എന്ന ശലോമോന്റെ ദാസനും രാജാവിനോടു മത്സരിച്ചു; അവന്റെ അമ്മ സെരൂയാ എന്നു പേരുള്ള ഒരു വിധവ ആയിരുന്നു.

1 രാജാക്കന്മാർ 11:27

അവൻ രാജാവിനോടു മത്സരിപ്പാനുള്ള കാരണം എന്തെന്നാൽ: ശലോമോൻ മില്ലോ പണിതു, തന്റെ അപ്പനായ ദാവീദിന്റെ നഗരത്തിന്റെ അറ്റകുറ്റം തീർത്തു.

1 രാജാക്കന്മാർ 11:28

എന്നാൽ യൊരോബെയാം ബഹുപ്രാപ്തിയുള്ള പുരുഷൻ ആയിരുന്നു. ഈ യൗവനക്കാരൻ പരിശ്രമശീലൻ എന്നു കണ്ടിട്ട് ശലോമോൻ യോസേഫ്ഗൃഹത്തിന്റെ കാര്യാദികളൊക്കെയും അവന്റെ വിചാരണയിൽ ഏല്പിച്ചു.

1 രാജാക്കന്മാർ 11:29

ആ കാലത്ത് ഒരിക്കൽ യൊരോബെയാം യെരൂശലേമിൽനിന്നു വരുമ്പോൾ ശീലോന്യനായ അഹീയാപ്രവാചകൻ വഴിയിൽവച്ച് അവനെ കണ്ടു; അവൻ ഒരു പുതിയ അങ്കി ധരിച്ചിരുന്നു; രണ്ടു പേരും വയലിൽ തനിച്ചായിരുന്നു.

1 രാജാക്കന്മാർ 11:30

അഹീയാവ് താൻ ധരിച്ചിരുന്ന പുതിയ അങ്കി പിടിച്ചു പന്ത്രണ്ട് ഖണ്ഡമായി കീറി:

1 രാജാക്കന്മാർ 11:31

യൊരോബെയാമിനോടു പറഞ്ഞതെന്തെന്നാൽ, പത്തു ഖണ്ഡം നീ എടുത്തുകൊൾക; യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ ഞാൻ രാജത്വം ശലോമോന്റെ കൈയിൽനിന്നു പറിച്ചുകീറി, പത്തു ഗോത്രം നിനക്കു തരുന്നു.

1 രാജാക്കന്മാർ 11:32

എന്നാൽ എന്റെ ദാസനായ ദാവീദിൻനിമിത്തവും ഞാൻ എല്ലാ യിസ്രായേൽഗോത്രങ്ങളിൽനിന്നും തിരഞ്ഞെടുത്ത യെരൂശലേംനഗരം നിമിത്തവും ഒരു ഗോത്രം അവന് ഇരിക്കും.

1 രാജാക്കന്മാർ 11:33

അവർ എന്നെ ഉപേക്ഷിച്ചു, സീദോന്യദേവിയായ അസ്തോരെത്തിനെയും മോവാബ്യദേവനായ കെമോശിനെയും അമ്മോന്യദേവനായ മിൽക്കോമിനെയും നമസ്കരിക്കയും അവന്റെ അപ്പനായ ദാവീദ് എന്നപോലെ എനിക്കു പ്രസാദമായുള്ളതു ചെയ്‍വാനും എന്റെ ചട്ടങ്ങളും വിധികളും പ്രമാണിപ്പാനും അവർ എന്റെ വഴികളിൽ നടക്കാതെ ഇരിക്കയും ചെയ്തതുകൊണ്ടുതന്നെ.

1 രാജാക്കന്മാർ 11:34

എന്നാൽ രാജത്വം മുഴുവനും ഞാൻ അവന്റെ കൈയിൽനിന്ന് എടുക്കയില്ല; ഞാൻ തിരഞ്ഞെടുത്തവനും എന്റെ കല്പനകളെയും ചട്ടങ്ങളെയും പ്രമാണിച്ചവനും ആയ എന്റെ ദാസൻ ദാവീദ് നിമിത്തം ഞാൻ അവനെ അവന്റെ ജീവകാലത്തൊക്കെയും പ്രഭുവായി വച്ചേക്കും.

1 രാജാക്കന്മാർ 11:35

എങ്കിലും അവന്റെ മകന്റെ കൈയിൽനിന്നു ഞാൻ രാജത്വം എടുത്ത് നിനക്കു തരും; പത്തു ഗോത്രങ്ങളെതന്നെ.

1 രാജാക്കന്മാർ 11:36

എന്റെ നാമം സ്ഥാപിക്കേണ്ടതിന് ഞാൻ തിരഞ്ഞെടുത്ത യെരൂശലേംനഗരത്തിൽ എന്റെ മുമ്പാകെ എന്റെ ദാസനായ ദാവീദിന് എന്നേക്കും ഒരു ദീപം ഉണ്ടായിരിക്കത്തക്കവണ്ണം ഞാൻ അവന്റെ മകന് ഒരു ഗോത്രത്തെ കൊടുക്കും.

1 രാജാക്കന്മാർ 11:37

നീയോ നിന്റെ ഇഷ്ടംപോലെയൊക്കെയും വാണു യിസ്രായേലിനു രാജാവായിരിക്കേണ്ടതിന് ഞാൻ നിന്നെ എടുത്തിരിക്കുന്നു.

1 രാജാക്കന്മാർ 11:38

ഞാൻ നിന്നോട് കല്പിക്കുന്നതൊക്കെയും നീ കേട്ട് എന്റെ വഴികളിൽ നടന്ന് എന്റെ ദാസനായ ദാവീദ് ചെയ്തതുപോലെ എന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ചുകൊണ്ട് എനിക്കു പ്രസാദമായുള്ളതു ചെയ്താൽ ഞാൻ നിന്നോടുകൂടെ ഇരിക്കും; ഞാൻ ദാവീദിനു പണിതതുപോലെ നിനക്ക് സ്ഥിരമായൊരു ഗൃഹം പണിത് യിസ്രായേലിനെ നിനക്കു തരും.

1 രാജാക്കന്മാർ 11:39

ദാവീദിന്റെ സന്തതിയെയോ ഞാൻ ഇതുനിമിത്തം താഴ്ത്തും; സദാകാലത്തേക്കല്ലതാനും.

1 രാജാക്കന്മാർ 11:40

അതുകൊണ്ടു ശലോമോൻ യൊരോബെയാമിനെ കൊല്ലുവാൻ അന്വേഷിച്ചു. എന്നാൽ യൊരോബെയാം എഴുന്നേറ്റ് മിസ്രയീമിൽ ശീശക് എന്ന മിസ്രയീംരാജാവിന്റെ അടുക്കൽ ഓടിപ്പോയി; ശലോമോന്റെ മരണംവരെ അവൻ മിസ്രയീമിൽ ആയിരുന്നു.

1 രാജാക്കന്മാർ 11:41

ശലോമോന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ ജ്ഞാനവും ശലോമോന്റെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

1 രാജാക്കന്മാർ 11:42

ശലോമോൻ യെരൂശലേമിൽ എല്ലാ യിസ്രായേലിനെയും വാണകാലം നാല്പതു സംവത്സരം ആയിരുന്നു.

1 രാജാക്കന്മാർ 11:43

ശലോമോൻ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ അപ്പനായ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ രെഹബെയാം അവനു പകരം രാജാവായി.