1 രാജാക്കന്മാർ - 1 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 53 വരെ

1 രാജാക്കന്മാർ 1:1

ദാവീദുരാജാവ് വയസ്സുചെന്നു വൃദ്ധനായപ്പോൾ അവനെ കമ്പിളി പുതപ്പിച്ചിട്ടും കുളിർ മാറിയില്ല.

1 രാജാക്കന്മാർ 1:2

ആകയാൽ അവന്റെ ഭൃത്യന്മാർ അവനോട്: യജമാനനായ രാജാവിനുവേണ്ടി കന്യകയായൊരു യുവതിയെ അന്വേഷിക്കട്ടെ; അവൾ രാജസന്നിധിയിൽ ശുശ്രൂഷിച്ചു നില്ക്കയും യജമാനനായ രാജാവിന്റെ കുളിർ മാറേണ്ടതിനു തിരുമാർവിൽ കിടക്കയും ചെയ്യട്ടെ എന്നു പറഞ്ഞു;

1 രാജാക്കന്മാർ 1:3

അങ്ങനെ അവർ സൗന്ദര്യമുള്ള ഒരു യുവതിയെ യിസ്രായേൽദേശത്തെല്ലാടവും അന്വേഷിച്ചു ശൂനേംകാരത്തിയായ അബീശഗിനെ കണ്ടു രാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.

1 രാജാക്കന്മാർ 1:4

ആ യുവതി അതിസുന്ദരിയായിരുന്നു; അവൾ രാജാവിന് പരിചാരികയായി ശുശ്രൂഷ ചെയ്തു; എന്നാൽ രാജാവ് അവളെ പരിഗ്രഹിച്ചില്ല.

1 രാജാക്കന്മാർ 1:5

അനന്തരം ഹഗ്ഗീത്തിന്റെ മകനായ അദോനീയാവ് നിഗളിച്ചുംകൊണ്ട്: ഞാൻ രാജാവാകുമെന്നു പറഞ്ഞ് രഥങ്ങളെയും കുതിരച്ചേവകരെയും തനിക്കു മുമ്പായി ഓടുവാൻ അമ്പത് അകമ്പടികളെയും സമ്പാദിച്ചു.

1 രാജാക്കന്മാർ 1:6

അവന്റെ അപ്പൻ അവനെ മുഷിപ്പിക്കരുതെന്നുവച്ച് അവന്റെ ജീവകാലത്തൊരിക്കലും: നീ ഇങ്ങനെ ചെയ്തത് എന്തെന്ന് അവനോടു ചോദിച്ചിരുന്നില്ല; അവനും ബഹുസുന്ദരനായിരുന്നു. അബ്ശാലോമിന്റെ ശേഷം ആയിരുന്നു അവൻ ജനിച്ചത്.

1 രാജാക്കന്മാർ 1:7

അവൻ സെരൂയയുടെ മകനായ യോവാബിനോടും പുരോഹിതനായ അബ്യാഥാരിനോടും ആലോചിച്ചുവന്നു; ഇവർ അദോനീയാവിനു പിന്തുണയായിരുന്നു.

1 രാജാക്കന്മാർ 1:8

എന്നാൽ പുരോഹിതനായ സാദോക്കും യെഹോയാദയുടെ മകനായ ബെനായാവും പ്രവാചകനായ നാഥാനും ശിമെയിയും രേയിയും ദാവീദിന്റെ വീരന്മാരും അദോനീയാവിന്റെ പക്ഷം ചേർന്നിരുന്നില്ല.

1 രാജാക്കന്മാർ 1:9

അദോനീയാവ് ഏൻ-രോഗേലിനു സമീപത്തു സോഹേലെത്ത് എന്ന കല്ലിനരികെവച്ച് ആടുമാടുകളെയും തടിച്ച മൃഗങ്ങളെയും അറുത്തു രാജകുമാരന്മാരായ തന്റെ സകല സഹോദരന്മാരെയും രാജഭൃത്യന്മാരായ യെഹൂദാപുരുഷന്മാരെയൊക്കെയും ക്ഷണിച്ചു.

1 രാജാക്കന്മാർ 1:10

എങ്കിലും നാഥാൻപ്രവാചകനെയും ബെനായാവെയും വീരന്മാരെയും തന്റെ സഹോദരനായ ശലോമോനെയും അവൻ ക്ഷണിച്ചില്ല.

1 രാജാക്കന്മാർ 1:11

എന്നാൽ നാഥാൻ ശലോമോന്റെ അമ്മയായ ബത്ത്-ശേബയോടു പറഞ്ഞത്: ഹഗ്ഗീത്തിന്റെ മകനായ അദോനീയാവ് രാജാവായിരിക്കുന്നു എന്നു നീ കേട്ടില്ലയോ? നമ്മുടെ യജമാനനായ ദാവീദ് അറിഞ്ഞിട്ടുമില്ല.

1 രാജാക്കന്മാർ 1:12

ആകയാൽ വരിക; നിന്റെ ജീവനെയും നിന്റെ മകനായ ശലോമോന്റെ ജീവനെയും രക്ഷിക്കേണ്ടതിന് ഞാൻ നിനക്ക് ആലോചന പറഞ്ഞുതരാം.

1 രാജാക്കന്മാർ 1:13

നീ ദാവീദുരാജാവിന്റെ അടുക്കൽ ചെന്ന്: യജമാനനായ രാജാവേ, നിന്റെ മകനായ ശലോമോൻ എന്റെ അനന്തരവനായി വാണ് എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു നീ അടിയനോടു സത്യം ചെയ്തില്ലയോ? പിന്നെ അദോനീയാവ് വാഴുന്നത് എന്ത് എന്ന് അവനോടു ചോദിക്ക.

1 രാജാക്കന്മാർ 1:14

നീ അവിടെ രാജാവിനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, ഞാനും നിന്റെ പിന്നാലെ വന്നു നിന്റെ വാക്ക് ഉറപ്പിച്ചുകൊള്ളാം.

1 രാജാക്കന്മാർ 1:15

അങ്ങനെ ബത്ത്-ശേബ പള്ളിയറയിൽ രാജാവിന്റെ അടുക്കൽ ചെന്നു; രാജാവ് വയോധികനായിരുന്നു; ശൂനേംകാരത്തിയായ അബീശഗ് രാജാവിനു ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു.

1 രാജാക്കന്മാർ 1:16

ബത്ത്-ശേബ കുനിഞ്ഞു രാജാവിനെ നമസ്കരിച്ചു. നിനക്ക് എന്തു വേണം എന്നു രാജാവ് ചോദിച്ചു.

1 രാജാക്കന്മാർ 1:17

അവൾ അവനോടു പറഞ്ഞത്: എന്റെ യജമാനനേ, നിന്റെ മകൻ ശലോമോൻ എന്റെ അനന്തരവനായി വാണ് എന്റെ സിംഹാസനത്തിൽ ഇരിക്കും എന്ന് നീ നിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ അടിയനോട് സത്യം ചെയ്തുവല്ലോ.

1 രാജാക്കന്മാർ 1:18

ഇപ്പോൾ ഇതാ, അദോനീയാവ് രാജാവായിരിക്കുന്നു; എന്റെ യജമാനനായ രാജാവ് അറിയുന്നതുമില്ല.

1 രാജാക്കന്മാർ 1:19

അവൻ അനവധി കാളകളെയും തടിച്ച മൃഗങ്ങളെയും ആടുകളെയും അറുത്തു, രാജകുമാരന്മാരെയൊക്കെയും പുരോഹിതനായ അബ്യാഥാരിനെയും സേനാധിപതിയായ യോവാബിനെയും ക്ഷണിച്ചു. എങ്കിലും നിന്റെ ദാസനായ ശലോമോനെ അവൻ ക്ഷണിച്ചില്ല.

1 രാജാക്കന്മാർ 1:20

യജമാനനായ രാജാവേ, യജമാനനായ രാജാവിന്റെ അനന്തരവനായി സിംഹാസനത്തിൽ ഇരിക്കേണ്ടത് ആരെന്നു നീ അറിയിക്കേണ്ടതിന് എല്ലാ യിസ്രായേലിന്റെയും കണ്ണ് നിന്നെ നോക്കിക്കൊണ്ടിരിക്കുന്നു.

1 രാജാക്കന്മാർ 1:21

അല്ലാഞ്ഞാൽ, യജമാനനായ രാജാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം, ഞാനും എന്റെ മകൻ ശലോമോനും കുറ്റക്കാരായിരിക്കും.

1 രാജാക്കന്മാർ 1:22

അവൾ രാജാവിനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഇതാ, നാഥാൻപ്രവാചകൻ വരുന്നു.

1 രാജാക്കന്മാർ 1:23

നാഥാൻപ്രവാചകൻ വന്നിരിക്കുന്നു എന്നു രാജാവിനോട് അറിയിച്ചു. അവൻ രാജസന്നിധിയിൽ ചെന്നു രാജാവിനെ സാഷ്ടാംഗം വീണു നമസ്കരിച്ചു.

1 രാജാക്കന്മാർ 1:24

നാഥാൻ പറഞ്ഞതെന്തെന്നാൽ: യജമാനനായ രാജാവേ, അദോനീയാവ് എന്റെ അനന്തരവനായി വാണ് എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു നീ കല്പിച്ചിട്ടുണ്ടോ?

1 രാജാക്കന്മാർ 1:25

അവൻ ഇന്നു ചെന്ന് അനവധി കാളകളെയും തടിച്ച മൃഗങ്ങളെയും ആടുകളെയും അറുത്തു, രാജകുമാരന്മാരെയൊക്കെയും സേനാധിപതിമാരെയും പുരോഹിതനായ അബ്യാഥാരിനെയും ക്ഷണിച്ചു. അവർ അവന്റെ മുമ്പാകെ ഭക്ഷിച്ചു പാനംചെയ്തു: അദോനീയാരാജാവേ, ജയ ജയ എന്നു പറയുന്നു.

1 രാജാക്കന്മാർ 1:26

എന്നാൽ അടിയനെയും പുരോഹിതനായ സാദോക്കിനെയും യെഹോയാദയുടെ മകനായ ബെനായാവെയും നിന്റെ ദാസനായ ശലോമോനെയും അവൻ ക്ഷണിച്ചില്ല.

1 രാജാക്കന്മാർ 1:27

യജമാനനായ രാജാവിന്റെ അനന്തരവനായി സിംഹാസനത്തിൽ ഇരിക്കേണ്ടത് ആരെന്ന് അടിയങ്ങളെ നീ അറിയിക്കാതെ ഇരിക്കെ ഈ കാര്യം യജമാനനായ രാജാവിന്റെ കല്പനയാലോ നടന്നത്?

1 രാജാക്കന്മാർ 1:28

ബത്ത്-ശേബയെ വിളിപ്പിൻ എന്നു ദാവീദുരാജാവ് കല്പിച്ചു. അവൾ രാജസന്നിധിയിൽ ചെന്നു രാജാവിന്റെ മുമ്പാകെ നിന്നു.

1 രാജാക്കന്മാർ 1:29

എന്നാറെ രാജാവ്: എന്റെ ജീവനെ സകല കഷ്ടത്തിൽനിന്നും വീണ്ടെടുത്തിരിക്കുന്ന യഹോവയാണ,

1 രാജാക്കന്മാർ 1:30

നിന്റെ മകനായ ശലോമോൻ എന്റെ അനന്തരവനായി വാണ് എനിക്കു പകരം എന്റെ സിംഹാസനത്തിൽ ഇരിക്കും എന്ന് ഞാൻ നിന്നോട് യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ സത്യം ചെയ്തതുപോലെതന്നെ ഞാൻ ഇന്നു നിവർത്തിക്കും എന്നു സത്യം ചെയ്തു പറഞ്ഞു.

1 രാജാക്കന്മാർ 1:31

അപ്പോൾ ബത്ത്-ശേബ സാഷ്ടാംഗം വീണു രാജാവിനെ നമസ്കരിച്ചു: എന്റെ യജമാനനായ ദാവീദുരാജാവ് ദീർഘായുസ്സായിരിക്കട്ടെ എന്നു പറഞ്ഞു.

1 രാജാക്കന്മാർ 1:32

പിന്നെ ദാവീദ്: പുരോഹിതനായ സാദോക്കിനെയും പ്രവാചകനായ നാഥാനെയും യെഹോയാദയുടെ മകനായ ബെനായാവെയും വിളിപ്പിൻ എന്നു കല്പിച്ചു. അവർ രാജസന്നിധിയിൽ ചെന്നു നിന്നു

1 രാജാക്കന്മാർ 1:33

രാജാവ് അവരോടു കല്പിച്ചതെന്തെന്നാൽ: നിങ്ങളുടെ യജമാനന്റെ ഭൃത്യന്മാരെ കൂട്ടിക്കൊണ്ട് എന്റെ മകനായ ശലോമോനെ എന്റെ കോവർകഴുതപ്പുറത്തു കയറ്റി താഴെ ഗീഹോനിലേക്കു കൊണ്ടുപോകുവിൻ.

1 രാജാക്കന്മാർ 1:34

അവിടെവച്ചു സാദോക്പുരോഹിതനും നാഥാൻപ്രവാചകനും അവനെ യിസ്രായേലിനു രാജാവായിട്ട് അഭിഷേകം ചെയ്യേണം; പിന്നെ കാഹളം ഊതി: ശലോമോൻ രാജാവേ, ജയ ജയ എന്നു ഘോഷിച്ചുപറവിൻ.

1 രാജാക്കന്മാർ 1:35

അതിന്റെശേഷം നിങ്ങൾ അവന്റെ പിന്നാലെ വരുവിൻ; അവൻ വന്ന് എന്റെ സിംഹാസനത്തിൽ ഇരുന്ന് എനിക്കു പകരം വാഴേണം; യിസ്രായേലിനും യെഹൂദായ്ക്കും പ്രഭുവായിരിക്കേണ്ടതിന് ഞാൻ അവനെ നിയമിച്ചിരിക്കുന്നു.

1 രാജാക്കന്മാർ 1:36

അപ്പോൾ യെഹോയാദയുടെ മകൻ ബെനായാവ് രാജാവിനോട്: ആമേൻ; യജമാനനായ രാജാവിന്റെ ദൈവമായ യഹോവയും അങ്ങനെതന്നെ കല്പിക്കുമാറാകട്ടെ.

1 രാജാക്കന്മാർ 1:37

യഹോവ യജമാനനായ രാജാവിനോടുകൂടെ ഇരുന്നതുപോലെ ശലോമോനോടുംകൂടെ ഇരിക്കയും യജമാനനായ ദാവീദുരാജാവിന്റെ സിംഹാസനത്തെക്കാളും അവന്റെ സിംഹാസനത്തെ ശ്രേഷ്ഠമാക്കുകയും ചെയ്യുമാറാകട്ടെ എന്ന് ഉത്തരം പറഞ്ഞു.

1 രാജാക്കന്മാർ 1:38

അങ്ങനെ സാദോക്പുരോഹിതനും നാഥാൻപ്രവാചകനും യെഹോയാദയുടെ മകനായ ബെനായാവും ക്രേത്യരും പ്ലേത്യരും ചെന്ന് ദാവീദുരാജാവിന്റെ കോവർകഴുതപ്പുറത്തു ശലോമോനെ കയറ്റി ഗീഹോനിലേക്കു കൊണ്ടുപോയി,

1 രാജാക്കന്മാർ 1:39

സാദോക്പുരോഹിതൻ തൃക്കൂടാരത്തിൽനിന്നു തൈലക്കൊമ്പു കൊണ്ടു ചെന്ന് ശലോമോനെ അഭിഷേകം ചെയ്തു. അവർ കാഹളം ഊതി, ജനമൊക്കെയും: ശലോമോൻ രാജാവേ, ജയ ജയ എന്നു ഘോഷിച്ചു പറഞ്ഞു.

1 രാജാക്കന്മാർ 1:40

പിന്നെ ജനമൊക്കെയും അവന്റെ പിന്നാലെ ചെന്നു; ജനം കുഴലൂതി; അവരുടെ ഘോഷംകൊണ്ടു ഭൂമി കുലുങ്ങുമാറ് അത്യന്തം സന്തോഷിച്ചു.

1 രാജാക്കന്മാർ 1:41

അദോനീയാവും കൂടെ ഉണ്ടായിരുന്ന സകല വിരുന്നുകാരും ഭക്ഷണം കഴിഞ്ഞിരിക്കുമ്പോൾ അതു കേട്ടു. കാഹളനാദം കേട്ടപ്പോൾ യോവാബ്: പട്ടണം കലങ്ങിയിരിക്കുന്ന ഈ ആരവം എന്ത് എന്നു ചോദിച്ചു.

1 രാജാക്കന്മാർ 1:42

അവൻ പറയുമ്പോൾതന്നെ ഇതാ, പുരോഹിതനായ അബ്യാഥാരിന്റെ മകൻ യോനാഥാൻ വരുന്നു; അദോനീയാവ് അവനോട്: അകത്തു വരിക; നീ യോഗ്യപുരുഷൻ; നീ നല്ല വർത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.

1 രാജാക്കന്മാർ 1:43

യോനാഥാൻ അദോനീയാവോട് ഉത്തരം പറഞ്ഞത്: നമ്മുടെ യജമാനനായ ദാവീദുരാജാവ് ശലോമോനെ രാജാവാക്കിയിരിക്കുന്നു.

1 രാജാക്കന്മാർ 1:44

രാജാവ് സാദോക്പുരോഹിതനെയും നാഥാൻപ്രവാചകനെയും യെഹോയാദയുടെ മകനായ ബെനായാവെയും ക്രേത്യരെയും പ്ലേത്യരെയും അവനോടുകൂടെ അയച്ചു. അവർ അവനെ രാജാവിന്റെ കോവർകഴുതപ്പുറത്തു കയറ്റി.

1 രാജാക്കന്മാർ 1:45

സാദോക്പുരോഹിതനും നാഥാൻപ്രവാചകനും അവനെ ഗീഹോനിൽവച്ചു രാജാവായിട്ട് അഭിഷേകം ചെയ്തു. അവർ പട്ടണം മുഴങ്ങുംവണ്ണം സന്തോഷിച്ചുകൊണ്ട് അവിടെനിന്നു മടങ്ങിപ്പോയി. ഇതാകുന്നു നിങ്ങൾ കേട്ട ഘോഷം.

1 രാജാക്കന്മാർ 1:46

അത്രയുമല്ല ശലോമോൻ രാജസിംഹാസനത്തിൽ ഇരിക്കുന്നു;

1 രാജാക്കന്മാർ 1:47

രാജഭൃത്യന്മാരും നമ്മുടെ യജമാനനായ ദാവീദുരാജാവിനെ അഭിവന്ദനം ചെയ്‍വാൻ ചെന്നു; നിന്റെ ദൈവം ശലോമോന്റെ നാമത്തെ നിന്റെ നാമത്തെക്കാൾ ഉൽക്കൃഷ്ടവും അവന്റെ സിംഹാസനത്തെ നിന്റെ സിംഹാസനത്തെക്കാൾ ശ്രേഷ്ഠവും ആക്കട്ടെ എന്നു പറഞ്ഞു.

1 രാജാക്കന്മാർ 1:48

രാജാവ് തന്റെ കട്ടിലിന്മേൽ നമസ്കരിച്ചു: ഇന്ന് എന്റെ സിംഹാസനത്തിൽ എന്റെ സന്തതി ഇരിക്കുന്നത് എന്റെ കണ്ണുകൊണ്ടു കാൺമാൻ സംഗതി വരുത്തിയ യിസ്രായേലിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.

1 രാജാക്കന്മാർ 1:49

ഉടനെ അദോനീയാവിന്റെ വിരുന്നുകാരൊക്കെയും ഭയപ്പെട്ട് എഴുന്നേറ്റ് ഓരോരുത്തൻ താന്താന്റെ വഴിക്കു പോയി.

1 രാജാക്കന്മാർ 1:50

അദോനീയാവും ശലോമോനെ പേടിച്ചു ചെന്നു യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചു.

1 രാജാക്കന്മാർ 1:51

അദോനീയാവു ശലോമോൻരാജാവിനെ പേടിക്കുന്നു; ശലോമോൻ രാജാവ് അടിയനെ വാൾകൊണ്ടു കൊല്ലുകയില്ല എന്ന് ഇന്ന് എന്നോടു സത്യം ചെയ്യട്ടെ എന്നു പറഞ്ഞു. അവൻ യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചിരിക്കുന്നു എന്നു ശലോമോൻ വർത്തമാനം കേട്ടു.

1 രാജാക്കന്മാർ 1:52

അവൻ യോഗ്യനായിരുന്നാൽ അവന്റെ തലയിലെ ഒരു രോമവും നിലത്തു വീഴുകയില്ല; അവനിൽ കുറ്റം കണ്ടാലോ അവൻ മരിക്കേണം എന്നു ശലോമോൻ കല്പിച്ചു.

1 രാജാക്കന്മാർ 1:53

അങ്ങനെ ശലോമോൻ രാജാവ് ആളയച്ചു; അവർ അവനെ യാഗപീഠത്തിങ്കൽനിന്ന് ഇറക്കി കൊണ്ടുവന്നു. അവൻ വന്നു ശലോമോൻ രാജാവിനെ നമസ്കരിച്ചു. ശലോമോൻ അവനോട്: നിന്റെ വീട്ടിൽ പൊയ്ക്കൊൾക എന്നു കല്പിച്ചു.