യോനാ - 1 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 17 വരെ

യോനാ 1:1

അമിത്ഥായുടെ മകനായ യോനായ്ക്കു യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ:

യോനാ 1:2

നീ പുറപ്പെട്ടു മഹാനഗരമായ നീനെവേയിലേക്കു ചെന്ന് അതിനു വിരോധമായി പ്രസംഗിക്ക; അവരുടെ ദുഷ്ടത എന്റെ സന്നിധിയിൽ എത്തിയിരിക്കുന്നു.

യോനാ 1:3

എന്നാൽ യോനാ യഹോവയുടെ സന്നിധിയിൽനിന്നു തർശ്ശീശിലേക്ക് ഓടിപ്പോകേണ്ടതിനു പുറപ്പെട്ട് യാഫോവിലേക്കു ചെന്നു, തർശ്ശീശിലേക്കു പോകുന്ന ഒരു കപ്പൽ കണ്ട് കൂലി കൊടുത്തു യഹോവയുടെ സന്നിധിയിൽനിന്ന് അവരോടു കൂടെ തർശ്ശീശിലേക്കു പോയ്ക്കളവാൻ അതിൽ കയറി.

യോനാ 1:4

യഹോവയോ സമുദ്രത്തിൽ ഒരു പെരുങ്കാറ്റ് അടിപ്പിച്ചു; കപ്പൽ തകർന്നുപോകുവാൻ തക്കവണ്ണം സമുദ്രത്തിൽ വലിയൊരു കോൾ ഉണ്ടായി.

യോനാ 1:5

കപ്പല്ക്കാർ ഭയപ്പെട്ട് ഓരോരുത്തൻ താന്താന്റെ ദേവനോടു നിലവിളിച്ചു; കപ്പലിനു ഭാരം കുറയ്ക്കേണ്ടതിന് അവർ അതിലെ ചരക്ക് സമുദ്രത്തിൽ എറിഞ്ഞുകളഞ്ഞു. യോനായോ കപ്പലിന്റെ അടിത്തട്ടിൽ ഇറങ്ങി കിടന്നു നല്ലവണ്ണം ഉറങ്ങുകയായിരുന്നു.

യോനാ 1:6

കപ്പൽപ്രമാണി അവന്റെ അടുക്കൽ വന്ന് അവനോട്: നീ ഉറങ്ങുന്നത് എന്ത്? എഴുന്നേറ്റു നിന്റെ ദൈവത്തെ വിളിച്ചപേക്ഷിക്ക; നാം നശിച്ചുപോകാതിരിക്കേണ്ടതിനു ദൈവം പക്ഷേ നമ്മെ കടാക്ഷിക്കും എന്നു പറഞ്ഞു.

യോനാ 1:7

അനന്തരം അവർ: വരുവിൻ; ആരുടെ നിമിത്തം ഈ അനർഥം നമ്മുടെമേൽ വന്നിരിക്കുന്നു എന്നറിയേണ്ടതിനു നാം ചീട്ടിടുക എന്നു തമ്മിൽ തമ്മിൽ പറഞ്ഞു. അങ്ങനെ അവർ ചീട്ടിട്ടു; ചീട്ട് യോനായ്ക്കു വീണു.

യോനാ 1:8

അവർ അവനോട്: ആരുടെ നിമിത്തം ഈ അനർഥം നമ്മുടെമേൽ വന്നു എന്നു നീ പറഞ്ഞുതരേണം; നിന്റെ തൊഴിൽ എന്ത്? നീ എവിടെനിന്നു വരുന്നു? നിന്റെ നാട് ഏത്? നീ ഏതു ജാതിക്കാരൻ? എന്നു ചോദിച്ചു.

യോനാ 1:9

അതിന് അവൻ അവരോട്: ഞാൻ ഒരു എബ്രായൻ, കടലും കരയും ഉണ്ടാക്കിയ സ്വർഗീയദൈവമായ യഹോവയെ ഞാൻ ഭജിച്ചുവരുന്നു എന്നു പറഞ്ഞു.

യോനാ 1:10

ആ പുരുഷന്മാർ അത്യന്തം ഭയപ്പെട്ട് അവനോട്: നീ എന്തിന് അങ്ങനെ ചെയ്തു എന്നു പറഞ്ഞു. അവൻ അവരോട് അറിയിച്ചിരുന്നതുകൊണ്ട് അവൻ യഹോവയുടെ സന്നിധിയിൽനിന്ന് ഓടിപ്പോകുന്നു എന്ന് അവർ അറിഞ്ഞു.

യോനാ 1:11

എന്നാൽ സമുദ്രം മേല്ക്കുമേൽ അധികം കോപിച്ചതുകൊണ്ട് അവർ അവനോട്: സമുദ്രം അടങ്ങുവാൻ തക്കവണ്ണം ഞങ്ങൾ നിന്നോട് എന്തു ചെയ്യേണ്ടൂ എന്നു ചോദിച്ചു.

യോനാ 1:12

അവൻ അവരോട്: എന്നെ എടുത്തു സമുദ്രത്തിൽ ഇട്ടുകളവിൻ; അപ്പോൾ സമുദ്രം അടങ്ങും; എന്റെ നിമിത്തം ഈ വലിയ കോൾ നിങ്ങൾക്കു തട്ടിയിരിക്കുന്നു എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.

യോനാ 1:13

എന്നാൽ അവർ കരയ്ക്ക് അടുക്കേണ്ടതിനു മുറുകെ തണ്ടു വലിച്ചു; എങ്കിലും സമുദ്രം കോപിച്ചു കോൾ പെരുകിവന്നതുകൊണ്ട് അവർക്കു സാധിച്ചില്ല.

യോനാ 1:14

അവർ യഹോവയോടു നിലവിളിച്ചു: അയ്യോ യഹോവേ, ഈ മനുഷ്യന്റെ ജീവൻ നിമിത്തം ഞങ്ങൾ നശിച്ചു പോകരുതേ; നിർദോഷരക്തം ചൊരിയിച്ച കുറ്റം ഞങ്ങളുടെമേൽ വരുത്തരുതേ; യഹോവേ, നിനക്ക് ഇഷ്ടമായതുപോലെ നീ ചെയ്തിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

യോനാ 1:15

പിന്നെ അവർ യോനായെ എടുത്തു സമുദ്രത്തിൽ ഇട്ടുകളകയും സമുദ്രത്തിന്റെ കോപം അടങ്ങുകയും ചെയ്തു.

യോനാ 1:16

അപ്പോൾ അവർ യഹോവയെ അത്യന്തം ഭയപ്പെട്ട് യഹോവയ്ക്ക് യാഗം കഴിച്ചു നേർച്ചകളും നേർന്നു.

യോനാ 1:17

യോനായെ വിഴുങ്ങേണ്ടതിനു യഹോവ ഒരു മഹാമത്സ്യത്തെ കല്പിച്ചാക്കിയിരുന്നു. അങ്ങനെ യോനാ മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ വയറ്റിൽ കിടന്നു.